ധാക്ക: ഖബർസ്ഥാനിലെ പുല്ല് തിന്നതിന് ജയിലിൽ കിടന്ന ഒമ്പത് ആടുകൾക്കും ഒടുവിൽ ജയിൽമോചനം. ബംഗ്ലാദേശിലെ കീർത്തൻഖോല നദിയുടെ തീരത്തുള്ള ബാരിഷാൽ നഗരത്തിലാണ് ഒരു വർഷത്തോളം ആടുകൾ ജയിലിൽ കഴിയേണ്ടി വന്നത്. ബാരിഷാൽ നഗരത്തിലെ ഒരു ഖബർസ്ഥാനിൽ കയറി പുല്ല് തിന്നു എന്നതായിരുന്നു ഈ ഒമ്പത് ആടുകളും ചെയ്ത കുറ്റം. ആടിന്റെ ഉടമസ്ഥൻ തന്റെ ആടിന്റെ മോചനത്തിനായി നിരവധി തവണ ശ്രമിച്ചിരുന്നു. ഒടുവിൽ ബാരിഷാൽ സിറ്റി കോർപ്പറേഷനിൽ പുതിയ മേയർ ചുമതലയേറ്റതോടെയാണ് ആടുകളുടെ മോചനത്തിന് വഴിതെളിഞ്ഞത്.
കഴിഞ്ഞ വർഷം ഡിസംബർ ആറിനാണ് സംഭവങ്ങളുടെ തുടക്കം. അലഞ്ഞ് നടന്ന ഒമ്പത് ആടുകൾ ഖബർസ്ഥാനിൽ കയറുകയും പുല്ലും മറ്റ് മരങ്ങളുടെ ഇലകളും ഭക്ഷിക്കുകയും ചെയ്തു. പിന്നാലെ കോർപ്പറേഷൻ അധികാരികൾ ആടുകളെ പിടികൂടി ജയിലിൽ ഇടുകയായിരുന്നു. ആടുകളുടെ ഉടമ ഷഹരിയാർ സച്ചിബ് റജിബ് നിരവധി തവണ ആടുകളെ വിട്ട് നൽകാൻ അധികൃതരെ സമീപിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പുതിയ മേയർ അധികാരമേറ്റെടുത്തപ്പോൾ അദ്ദേഹം വീണ്ടും തൻറെ പരാതിയുമായി മേയറെ കണ്ടു. ഇതിന് പിന്നാലെയാണ് ആടുകളുടെ മോചനം സാധ്യമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബാരിഷാൽ സിറ്റി കോർപ്പറേഷൻ (ബിസിസി) മേയർ അബുൽ ഖൈർ അബ്ദുല്ല (ഖോക്കോൺ സെർനിയബാത്ത്) ആണ് ആടുകളെ നിരുപാധികം വിട്ടയക്കാൻ നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ഒമ്പത് ആടുകളുടെയും ജയിൽ മോചനം സാധ്യമായത്. ഏതാണ്ട് ഒരു വർഷത്തെ തടവിന് ശേഷമാണ് ഈ ആടുകൾ കഴിഞ്ഞ വെള്ളിയാഴ്ച്ച ജയിൽ മോചിതരായത്. ബിസിസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ അലംഗീർ ഹുസൈൻ, റോഡ് ഇൻസ്‌പെക്ടർമാരായ റിയാസുൽ കരീം, ഇമ്രാൻ ഹൊസൈൻ ഖാൻ എന്നിവർ ആടുകളെ ഉടമയ്ക്ക് കൈമാറി.
