കൊച്ചി : പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. റവന്യൂ റിക്കവറി നടപടിക്രമങ്ങൾ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. കണ്ടുകെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. നഷ്ടത്തിന്റെ അന്തിമ കണക്ക് കെഎസ്ആർടിസിയും സർക്കാരും തിട്ടപ്പെടുത്തി തീരുമാനിച്ചിട്ടില്ല. നഷ്ടത്തുക കണക്കാക്കാനുള്ള ക്ലെയിംസ് ട്രൈബ്യൂണലിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ പുനഃപരിശോധനാ ഹർജി അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. റിക്കവറി നോട്ടീസ് കൃത്യമായി പ്രതികൾക്ക് നൽകിയിരുന്നുവെന്നും കോടതി പറഞ്ഞു.
