കൊണ്ടോട്ടി: കുഴിമണ്ണ പഞ്ചായത്തിലെ എക്കാപ്പറമ്പിൽ ജനവാസ കേന്ദ്രത്തിലെത്തിയ കുറുനരിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. കാട്ടി ഹംസ (36), ചന്ദനക്കാവ് ഹരിദാസൻ്റെ ഭാര്യ തങ്കമണി (53) എന്നിവർക്കാണ് കുറുനരിയുടെ കടിയിൽ പരിക്കേറ്റത്. ശനിയാഴ്‌ച വൈകുന്നേരം അഞ്ചിനാണ് സംഭവം. ഇരുവരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വീട്ടു പരിസരത്ത് നിന്ന മകനെ കുറുനരി ആക്രമിക്കാനെത്തുന്നത് തടയുന്നതിനിടെയാണ് ഹംസക്ക് കടിയേറ്റത്. തുടർന്ന് വീടിനു പിറകുവശത്തെ മുറ്റത്ത് നിൽക്കുകയായിരുന്ന തങ്കമണിയേയും കടിച്ചു. സംഭവത്തെ തുടർന്ന് ഓടിരക്ഷപ്പെട്ട കുറുനരിയെ ഞായറാഴ്‌ച ഉച്ചക്ക് മുമ്പായി എക്കാപ്പറമ്പിൽ കണ്ടെത്തിയെങ്കിലും ഉടനെ ചത്തെന്ന് നാട്ടുകാർ പറഞ്ഞു.എക്കാപ്പറമ്പ് മേഖലയിൽ കുറുനരികളുടേയും തെരുവു നായ്ക്കളുടേയും ശല്യം രൂക്ഷമാണ്. രാത്രിയും അതിരാവിലേയും പൊതുവഴികളിലും വീട്ടുപരിസരങ്ങളിലും തീറ്റതേടിയെത്തുന്ന ഇവ വഴിയാത്രക്കാരേയും മദ്റസകളിലേക്കു പോകുന്ന കുട്ടികളേയും ആക്രമിക്കുന്നത് പതിവാണ്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
