ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറയാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പൊതുജന മധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും തെരഞ്ഞടുപ്പ് ഫലം വരുന്നത് കാത്തിരിക്കൂവെന്നുമാണ് കെ.സി വേണു ഗോപാൽ പറഞ്ഞത്.
ചില മാധ്യമങ്ങൾ തന്നെക്കുറിച്ച് ചർച്ചചെയ്യുന്നതിൽ വിഷമമുണ്ട്. വട്ടപ്പൂജ്യം ആണെന്നാണ് ചിലർ പറയുന്നത്. കഴിഞ്ഞ 10 വർഷമായി താനിത് കേൾക്കുന്നു. ചില മാധ്യമങ്ങളാണ് ഇക്കാര്യം തീരുമാനിക്കുന്നതെങ്കിൽ അവർ തീരുമാനിക്കട്ടെയെന്ന് കെ.സി വേണു ഗോപാൽ പറഞ്ഞു. പാർട്ടിക്ക് ഒരു ലീഡർഷിപ്പ് ഉണ്ടെന്നും ഫലം വന്നതിന് ശേഷം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, പാർലമെന്റ് ജനാധിപത്യത്തിന്റെ അന്തസത്തയെ തകർത്തുകൊണ്ട് രാജ്യത്തെ വിഭജിക്കാൻ ശ്രമമാണ് വനിതാ സംവരണ ഭേദഗതി ബിൽ എന്ന് കെ.സി വേണുഗോപാൽ എംപി പറഞ്ഞു. പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ല. നിലവിലുള്ള സീറ്റുകളിൽ വനിതാ സംവരണം നടപ്പിലാക്കട്ടെ. മണ്ഡല പുനർനിർണയത്തിനെതിരെ പ്രതിപക്ഷം ശക്തമായി നിലകൊള്ളുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

