തിരുവനന്തപുരം:സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. ഇന്ന് (ഞായർ) 12 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.* *പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.* *തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലെർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.* ഈ രണ്ട് ജില്ലകളിൽ നേരത്തേ മഴമുന്നറിയിപ്പില്ലായിരുന്നു.
കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് *പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03-08-2026) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.* *ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.* അതേസമയം മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല.
*നാളെ (തിങ്കൾ) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5, 6 തീയതികളിൽ മഴ വീണ്ടും ശക്തിപ്പെട്ടേക്കും.
സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായി പെയ്ത മഴയിൽ ഇതുവരെ എട്ട് ജീവനുകളാണ് പൊലിഞ്ഞത്. എട്ടുപേരെ കാണാനില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു. വിവിധ മഴയപകടങ്ങളിൽ പരിക്കേറ്റ് 13 പേർ ചികിത്സയിൽ കഴിയുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി പെയ്തിറങ്ങിയ അതിതീവ്ര മഴ പലയിടങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ ശക്തി പ്രാപിച്ച മഴ രാത്രിയോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കനത്ത ദുരിതം വിതച്ചു.


