പത്തനംതിട്ടയിൽ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധിക കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് മരിച്ചു

പത്തനംതിട്ട: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധിക കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് മരിച്ചു. വെണ്ണിക്കുളം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപത്ത് ആണ് അപകടമുണ്ടായത്. വെണ്ണിക്കുളം പാരുമണ്ണില്‍ പരേതനായ ജോസഫ് രാജുവിന്റെ ഭാര്യ ലിസി രാജു (75) ആണ് മരിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ പട്ടം കതോലിക്കറ്റിലേ കൂരിയ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസിന്റെ സഹോദരിയാണ് ലിസി. ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം നടന്നത്.


വെണ്ണിക്കുളം കവലക്ക് സമീപം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപമായിരുന്നു സംഭവം. വൈകുന്നേരം 5.45-ന് പള്ളി പടിക്കല്‍ ഓട്ടോ ഇറങ്ങിയ ലിസി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെയാണ് കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചത്. റോഡിന്റെ നടുവിലെ വെള്ളവരയ്ക്ക് സമീപമെത്തിയ ലിസി ബസ് കണ്ട് അന്ധാളിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബസ് നിര്‍ത്തുമെന്ന് വിചാരിച്ച് ലിസി മുന്നോട്ടുനീങ്ങി, എന്നാല്‍ മുന്നോട്ടുപാഞ്ഞ ബസ് ലിസിയെ ഇടിക്കുകയായിരുന്നു. ബസിന്റെ അടിയില്‍ വീണുപോയ ലിസിയുടെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉടന്‍ തന്നെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12 മണിയോടുകൂടി മരണത്തിന് കീഴടങ്ങി.

അതേസമയം, ആള് റോഡ് മുറിച്ചുകടക്കുന്നത് കണ്ടിട്ടും ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മക്കള്‍ ജോജോ (UK), ജിനു (ഓസ്‌ട്രേലിയ). സംസ്‌കാരം ഫെബ്രുവരി 21 വെള്ളിയാഴ്ച പകല്‍ 12 മണിക്ക് വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കത്തോലിക് പള്ളിയില്‍ നടക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: