ആന്ധ്ര സ്വദേശിയിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെടുത്തു; ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍

പാലക്കാട്: സ്‌ക്രാപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശി കെ.സി. കണ്ണനും ഭാര്യ ജീജാ ഭായിയുമാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി മദുസൂദന റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇദ്ദേഹത്തിന്റെ കൈവശം നിന്നും മൂന്നര കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കര്‍ണാടകയിലെ സ്വകാര്യ പഞ്ചസാര ഫാക്ടറിയിലെ സ്‌ക്രാപ്പ് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് മുന്‍ ആര്‍എസ്എസ് നേതാവിനേയും ഭാര്യയേയും അറസ്റ്റ് ചെയതത്. 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.

കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ഷുഗര്‍ കമ്പനിയിലെ സ്‌ക്രാപ്പ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, വര്‍ഷം ഒന്ന് പിന്നിട്ടും കരാര്‍ പാലിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് മദുസൂദനന്‍ റെഡ്ഡി പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയത്.

ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: