മാവേലിക്കര: മാവേലിക്കരയിൽ എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ. ഹരിപ്പാട് മുട്ടം വിളയിൽ തെക്കേതിൽ യദുകൃഷ്ണൻ (27), ചേപ്പാട് എസ് ഹൗസിൽ സൂരജ് (24) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാവേലിക്കര പോലിസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഒൻപത് ഗ്രാം എംഡിഎംഎയും ഇവരുടെ പക്കൽനിന്നും കണ്ടെടുത്തിട്ടുണ്ട്. നിരവധി ലഹരി മരുന്ന് കേസുകളിലെയും അടിപിടി കേസിലെയും പ്രതിയാണ് യദു കൃഷ്ണൻ എന്നാണ് പൊലീസ് പറയുന്നത്.
എറണാകുളത്ത് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു യദുകൃഷ്ണൻ. അതുവഴി വൻ തോതിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ച തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. യദു കൃഷ്ണൻ താമസിച്ചിരുന്ന മാവേലിക്കര തട്ടാരമ്പലത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നുർ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ ശ്രീജിത്ത്, എസ് ഐ നൗഷാദ്, ഉദയൻ, ജിഎസ്ഐ നിസാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുജിമോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജൻ എന്നിവരും ചേർന്നാണ് പ്രതിയെ പിടികുടിയത്


