മലപ്പുറം: വളാഞ്ചേരിയിൽ വീട്ടിൽ കയറി ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സുനിലും ശശിയും നേരത്തെ തന്നെ പിടിയിലായിരുന്നു. ഇതറിഞ്ഞ് രക്ഷപെടാൻ ശ്രമിച്ച മൂന്നാമനെ പോലീസ് പാലക്കാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതി നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് മൂന്നു പേരെയും കസ്റ്റഡിയലെടുത്തത്. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അവശനിലയിലായ യുവതി സുഹൃത്തിനോടാണ് ഇക്കാര്യം പറഞ്ഞത്. സുഹൃത്താണ് ഇന്ന് ഉച്ചക്ക് വിവരം പൊലീസില്‍ അറിയിച്ചത്.
വളാഞ്ചേരി പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേര് അറിയില്ലെങ്കിലും മൂന്നു പേരെയും കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി നേരത്തെ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. തിരൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായവർക്ക് പുറമേ മാറ്റാർക്കെങ്കിലും കേസിൽ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

