ബംഗളൂരു: സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെ വിദ്യാർഥിയോട് മോശമായി പെരുമാറിയ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. ആൺകുട്ടിയെ ചുംബിക്കുകയും കൂടുതൽ അടുത്തിടപഴകുകയും ചെയ്യുന്ന 42കാരിയായ പ്രധാന അധ്യാപികയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി.
കർണാടക ചിക്കബല്ലാപ്പൂർ ജില്ല ചിന്താമണി താലൂക്കിലെ മുരുഗമലയിലെ സർക്കാർ ഹൈസ്കൂളിലാണ് സംഭവം. ഡിസംബർ 22 മുതൽ 25 വരെ സ്കൂളിൽ നിന്ന് വിനോദയാത്ര പോയിരുന്നു. ധർമ്മസ്ഥലയിലെ കാഴ്ചകൾ കാണാൻ പോയ യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. മറ്റൊരു വിദ്യാർഥി എടുത്ത ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായത്. മകനോട് പ്രധാന അധ്യാപിക മോശമായി പെരുമാറുന്നത് കണ്ട മാതാപിതാക്കൾ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തത്.
വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപിക എടുത്ത ചിത്രങ്ങളും വീഡിയോകളും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പബ്ലിക് ഇൻസ്ട്രക്ഷൻ ചിക്കബല്ലാപൂർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
സംഭവം ദൗർഭാഗ്യകരമാണ്. സ്കൂളിൽ നേരിട്ടെത്തി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ബിഇഒ നൽകിയ റിപ്പോർട്ടിന്മേലാണ് പ്രധാന അധ്യാപികയ്ക്ക് എതിരെ നടപടി സ്വീകരിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.
