ടോക്കിയോ: ജപ്പാനിൽ ഭൂകമ്പത്തിൽ മരണം 62 ആയി. ഭൂകമ്പം കൂടുതൽ നാശം വിതച്ച ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ പെനിൻസുലയിലെ വാജിമയിലും സുസുവിലുമാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതത്. ദുരന്തത്തിൽ 20- ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. തകർന്ന വീടുകൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന ആശങ്കയിലാണ് രക്ഷാപ്രവർത്തകർ.
നോട്ടോവയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിൽ ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി തിരമാലകൾക്ക് കാരണമാവുകയും തീപിടിത്തമുണ്ടാവുകയും ചെയ്തു.
റോഡുകൾ വിണ്ടുകീറുകയും വൻതോതിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. ഹോൺഷുവിൻ്റെ പടിഞ്ഞാറൻ തീരത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് തുടർചലനങ്ങളും ഉണ്ടായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഒരു ദിവസത്തിന് ശേഷം ഇഷികാവ പ്രിഫെക്ചറിലും സമീപ പ്രദേശങ്ങളിലും തുടർചലനങ്ങൾ ഉണ്ടായി.
പ്രിഫെക്ചറിലെ നോട്ടോ പെനിൻസുലയെയാണ് ഭൂകമ്പം സാരമായി ബാധിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങൾ തീയിൽ നശിക്കുകയും വീടുകൾ തകരുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. 31,800-ലധികം ആളുകൾ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ സർക്കാർ ബുധനാഴ്ച രാവിലെ അടിയന്തര ടാസ്ക് ഫോഴ്സിന്റെ യോഗം ചേരും.
