കോഴിക്കോട്: പുതിയതായി നടപ്പാക്കുന്ന ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരങ്ങളില്‍ ഭൂരിഭാഗവും നിയമവിരുദ്ധമെന്ന് വിദഗ്ദർ പറയുന്നതായി റിപ്പോർട്ട്. കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാല്‍ റദ്ദാക്കാൻ സാധ്യതയുള്ള വ്യവസ്ഥകളാണ് ഉത്തരവിലുള്ളതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു..
ഡ്രൈവിങ് ടെസ്റ്റ് നിർവചിക്കുന്ന കേന്ദ്രമോട്ടോർ വാഹനചട്ടം 15ല്‍ വാഹനത്തിന്റെ വേഗമനുസരിച്ച് ഗിയർ മാറ്റണമെന്ന് മാത്രമാണുള്ളത്. ഗിയറിൻ്റെ സ്ഥാനം പ്രസക്തമല്ല. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയർ സംവിധാനം ക്രമീകരിക്കുന്നത്. ഇത് പരിശോധിച്ച ശേഷമാണ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. ഇതിൽ നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമില്ല.
വേഗത്തിനനുസരിച്ച് ഗിയർ മാറ്റണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ഇ- വാഹനങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ട്രാൻസ്മിഷൻ (ഗിയർസിസ്റ്റം), ഇന്ധനം എന്നിവ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനസർക്കാരിന് ഇതുസംബന്ധിച്ച് കത്തും നല്‍കി. അപേക്ഷകർക്ക് സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാം. വാഹനത്തില്‍ ജിപിഎസ്, നിരീക്ഷണക്യാമറ എന്നിവ നിർബന്ധമല്ല.
ഡ്രൈവിങ് പരീക്ഷയ്ക്ക് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകള്‍ വേണമെന്നാണ് സർക്കുലറിലുള്ളത്.
ഡ്രൈവിങ് ടെസ്റ്റിന് കാലില്‍ ഗിയറുള്ള ഇരുചക്രവാഹനങ്ങള്‍ മാത്രമേ പാടുള്ളൂ, കാറുകളുടെ (ലൈറ്റ് മോട്ടോർ വെഹിക്കിള്‍) ടെസ്റ്റിന് ഗിയർ വാഹനങ്ങള്‍ നിർബന്ധമാണ്, ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങളില്‍ നിരീക്ഷണക്യാമറയും, ജിപിഎസും വേണം (സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ല) എന്നിവയാണ് സംസ്ഥാനം പുതുതായി നടപ്പാക്കുന്ന ഡ്രൈവിങ് ടെസ്റ്റിൽ കേന്ദ്രനിർദ്ദേശത്തിന് വിരുദ്ധമായ വ്യവസ്ഥകളെന്നാണ് വിദഗ്ദർ പറയുന്നത്.

