ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം വെറും മൂന്ന് മത്സരങ്ങളിലെ പരാജയത്തിന്‍റെ പേരില്‍ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുന്‍ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. അഭിഷേക് ശർമയ്ക്ക് ടീം മാനേജ്മെന്‍റ് നൽകുന്ന നീണ്ട പിന്തുണയും അവസരങ്ങളും എന്തുകൊണ്ട് ലോകകപ്പ് ഹീറോയായ സഞ്ജുവിന് നൽകുന്നില്ലെന്ന് ശ്രീകാന്ത് യുട്യൂബ് വീഡിയോയില്‍ ചോദിച്ചു.സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 11 റൺസ് മാത്രം നേടിയ അഭിഷേകിന്റെ ഫോം ആശങ്കാജനകമാണെന്നും, ഇനി താരത്തിനെതിരെ കടുത്ത തീരുമാനമെടുത്ത് സഞ്ജു സാംസണിനെ ടീമിലേക്ക് തിരിച്ചുവിളിക്കേണ്ട സമയമായെന്നും ശ്രീകാന്ത് പറഞ്ഞു.
കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ സഞ്ജു സാംസണായിരുന്നു ടീമിന്‍റെ ഏറ്റവും വലിയ കരുത്ത്. എന്നാൽ അയർലൻഡിനെതിരെയുള്ള 2 മത്സരങ്ങളിലെ മോശം പ്രകടനത്തിന്‍റെ പേരിൽ സഞ്ജുവിനെ സിംബാബ്‌വെ പരമ്പരയിൽ നിന്ന് പൂർണ്ണമായും തഴയുകയായിരുന്നു. സഞ്ജുവിന് പകരം കൗമാര താരം വൈഭവ് സൂര്യവംശിക്കാണ് സിംബാബ്‌വെയിൽ അവസരം നല്‍കിയത്. വൈഭവ് സിംബാബ്‌വെയില്‍ തിളങ്ങിയതോടെ സഞ്ജുവിന്‍റെ തിരിച്ചുവരവ് ത്രിശങ്കുവിലായി. എന്നാല്‍ മറുവശത്ത് അഭിഷേക് തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ടീം മാനേജ്മെന്‍റ് തയാറായിട്ടില്ല.


