തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം. ഒരുകേന്ദ്രത്തിൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്ന് കെബി ഗണേഷ് കുമാർ നിർദേശിച്ചു. ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്. ഇന്നലെ ചേർന്ന ആർടിഒമാരുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
എന്നാൽ ഈ അപേക്ഷകരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നതിൽ മോട്ടോർ വാഹന വകുപ്പിന് വ്യക്തതയില്ല. അതേസമയം, ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തിൽ പങ്കെടുത്തില്ല.
മെയ് ഒന്നു മുതൽ നടപ്പിലാക്കാനിരിക്കുന്ന പരിഷ്ക്കരണത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങൾ. അതേസമയം പുതിയ തീരുമാനത്തിൽ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂൾ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കുമെന്നു കെബി ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റയുടൻ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 അംഗ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ട് വിശദമായി പഠിച്ചാണ് പരിഷ്കാരങ്ങൾ വരുത്തിയത്.
ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കൈ കൊണ്ട് ഗിയറ് പ്രവർത്തിപ്പിക്കുന്ന വാഹനത്തിന് പകരം കാലിൽ ഗിയറുള്ള വാഹനം നിർബന്ധമാക്കി. കാർ ലൈസൻസ് എടുക്കാൻ ഓട്ടോമാറ്റിക് ഗിയറുള്ള വാഹനം, ഇലക്ട്രിക് വാഹനം ഉപയോഗിക്കാൻ പാടില്ല.

