മലപ്പുറം: കുറ്റിപ്പുറത്ത് യാത്രക്കാരുമായി പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്.
അപകടത്തെ തുടർന്ന് ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും ഫയർഫോഴ്‌സ് സംഘവും ചേർന്നാണ് പുറത്തെടുത്തത്. ബസ് വെട്ടിപ്പൊളിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്. ബസിന്റെ നടുഭാഗം രണ്ടായി പിളർന്ന നിലയിലായിരുന്നു.
പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലേക്ക് മാറ്റിയതായാണ് വിവരം.
അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികളുടെ പ്രാഥമിക നിഗമനം. മഴയെ തുടർന്ന് റോഡ് നനഞ്ഞുകിടന്നതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.


