ശ്രീനഗര്‍: ജമ്മുവില്‍ ബിജെപിക്ക് തിരിച്ചടി. മുൻ മന്ത്രിയും ദോഗ്ര സ്വാഭിമാൻ സംഘടന ചെയർമാനുമായ ചൗധരി ലാല്‍ സിങ് കോണ്‍ഗ്രസില്‍ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചൗധരി ലാല്‍ സിങ് മത്സരിക്കും. ജിതേന്ദര്‍ സിങ്ങാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുക.
മുൻ കോൺഗ്രസുകാരനായ സിങ് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാരിൽ മന്ത്രിയായിരുന്നു. 2019 ൽ അദ്ദേഹം ഉധംപൂർ-ദോഡ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഉധംപൂരിൽ നിന്ന് രണ്ട് തവണ എം.പിയായ ചൗധരിയുടെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ് ജമ്മുവിൽ പാർട്ടിയുടെ പ്രതീക്ഷകൾക്ക് കരുത്തേകുമെന്നാണ് കരുതുന്നത്.

