നെടുമങ്ങാട് : തിരുവനന്തപുരം നെടുമങ്ങാട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സിൽക്കി നഗറിൽ വിശാഖം വീട്ടിൽ സ്മിതേഷ് (38) ആണ് മരിച്ചത്. കാട്ടാക്കട ടയർ പഞ്ചർകട നടത്തുന്ന സ്മിതേഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം വീട്ടിൽ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സ്മിതേഷ് കഴുത്തറുക്കുന്നത് കണ്ട ഭാര്യ അശ്വതി നിലവിളിച്ച് തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരെ അറിയിച്ചു. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും നെടുമങ്ങാട് സിനിമയ്ക്ക് പോയിമടങ്ങി വന്ന ശേഷമാണ് വാക്കേറ്റമുണ്ടായത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വിതുരയിലെ സ്മിതേഷിന്റെ വീട്ടിലും ആറാം ക്ലാസിൽ പഠിക്കുന്ന മകളെ അശ്വതിയുടെ കാട്ടാക്കടയിലെ വീട്ടിലും കൊണ്ടാക്കിയിരുന്നു.
മൂന്നുമാസം മുമ്പ് 50 പരസെറ്റമോൾ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളയാളാണ് സ്മിതേഷ് എന്നും നെടുമങ്ങാട് പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെടുമങ്ങാട് പൊലീസ് തുടർ നടപടി സ്വീകരിച്ചു.

