സ്ത്രീധനമായി ആഡംബര കാര്‍ വേണം; യുവതിയെ ഭര്‍ത്താവും കുടുംബവും മര്‍ദിച്ച് കൊലപ്പെടുത്തി



ഉത്തര്‍പ്രദേശില്‍ സ്ത്രീധനമായി ആഡംബര കാര്‍ നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും മര്‍ദിച്ച് കൊലപ്പെടുത്തി. ഗ്രേറ്റര്‍നോയിഡയില്‍ വെള്ളിയാഴ്ചയായിരുന്നു കരിഷ്മയെന്ന യുവതി കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് ര‍ജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് വികാസും വീട്ടുകാരും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചെന്ന വിവരം യുവതി സഹോദരനെ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ഭര്‍തൃ ഗൃഹത്തിലെത്തിയപ്പോഴാണ് കരിഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2022 ഡിസംബറിലാണ് കരിഷ്മയും വികാസും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയം 11 ലക്ഷം രൂപയുടെ സ്വര്‍ണവും എസ്‍യുവി കാറും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ 21 ലക്ഷം രൂപയും ഫോര്‍ച്യൂണര്‍ കാറും വേണമെന്ന് ആവശ്യപ്പെട്ട് വികാസും കുടുംബവും കരിഷ്മയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ കരിഷ്മ പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയതോടെ പീഡനം വര്‍ധിച്ചു. ഗ്രാമത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെയും പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ കൂടി വികാസിന് നല്‍കിയിരുന്നു. സംഭവത്തില്‍ വികാസ്, പിതാവ് സോംപല്‍ ഭാട്ടി, മാതാവ് രാകേഷ്, സഹോദരി റിങ്കി, സഹോദരന്‍മാരായ സുനില്‍, അനില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കൊലപാതകംക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. വികാസിനെയും സോംപലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . എന്നാല്‍ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: