ആലപ്പുഴ: ആലപ്പുഴയിൽ ഇഎസ്‌ഐ ആശുപത്രിയിലെ എസി മോഷണം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. നിരവധി ശസ്ത്രക്രിയകളടക്കം മുടക്കിയ എസി മോഷണക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. പാതിരാപ്പള്ളി പടിഞ്ഞാറെക്കര ചെട്ടിക്കാട് ദേവസ്യയുടെ മകൻ ആൻഡ്രൂസ് (25) ആണ് പിടിയിലായത്. കഴിഞ്ഞ എപ്രിൽ 21നാണ് സംഭവം. ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇഎസ്ഐ ആശുപത്രിയിൽ നിന്ന് 2 എസികളുടെ ഔട്ട്ഡോർ യൂണിറ്റുകളും 3 എസികളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്പ് കോയിലും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം രൂപയുടെ മുതലുകൾ ആണ് ആൻഡ്രുസ് മോഷിടിച്ചത്.
എസികൾ മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സമാന കുറ്റക്യത്യങ്ങൾ ചെയ്തവരെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് സൗത്ത് പൊലീസ് ആൻഡ്രൂസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

