പത്തനംതിട്ട: ഭർത്താവിന്റെ ക്രൂരമായ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ വീട്ടിൽ സുജ (50) ആണ് മരിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്.
ഒരുമാസംമുമ്പാണ് പത്തനംതിട്ടയിലെ പെട്രോൾ പമ്പിലെ തൊഴിലാളിയായ സജി മദ്യപിച്ചശേഷം ഭാര്യ സുജയെ ക്രൂരമായി മർദിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും പരസഹായമില്ലാതെ എഴുന്നേൽക്കാനാകാത്ത അവസ്ഥയിലായിരുന്നു സുജ. ഞായറാഴ്ച പുലർച്ചെ സ്ഥിതി വഷളായി മരണം സംഭവിച്ചു. ഇവരെ മർദിച്ച കേസിൽ ഭർത്താവ് സൈക്കിൾ സജി എന്ന് വിളിക്കുന്ന സജി കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. രണ്ട് പെൺമക്കളാണ് ഈ ദമ്പതിമാർക്ക്.

