കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ജനങ്ങൾ കുളത്തിലെറിഞ്ഞു. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസിലെ കുൽത്താലിയിലെ 40, 41 നമ്പർ ബൂത്തുകളിലാണ് വോട്ടർമാർ ഇവിഎം മെഷീനെടുത്ത് കുളത്തിലിട്ടത്. ചില പോളിംഗ് ഏജന്റുമാർ ബൂത്തിലെത്താതിരുന്നതോടെയാണ് ജനങ്ങൾ പ്രതിഷേധിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി ഉൾപ്പടെ 57 ലോക്സഭാ സീറ്റിലും ഒഡീഷയിലെ 42 നിയമസഭാ സീറ്റിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ് (13 വീതം), ബംഗാൾ (9), ബീഹാർ (8), ഒഡീഷ (6), ഹിമാചൽ പ്രദേശ് (4), ജാർഖണ്ഡ് (3), ചണ്ഡീഗഡ് (1), ഒഡീഷയിലെ 42 നിയമസഭാസീറ്റ് എന്നിവടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കങ്കണാ റണാവത്ത്, അനുരാഗ് സിംഗ് താക്കൂർ അടക്കം 904 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
പത്ത് കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. എന്നാൽ ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പോളിംഗ് ശതമാനത്തെ ബാധിച്ചേക്കും. കഴിഞ്ഞ ആറു ഘട്ടങ്ങളിലും ഇവിടെ പോളിംഗ് കുറവായിരുന്നു. ജൂൺ നാലിനാണ് വോട്ടെണ്ണൽ.ഏപ്രിൽ 19നായിരുന്നു ആദ്യ ഘട്ട പോളിംഗ് നടന്നത്. ഏപ്രിൽ 26ന് രണ്ടാം ഘട്ടവും മേയ് ഏഴിന് മൂന്നും മേയ് 13ന് നാലും മേയ് 20ന് അഞ്ചും മേയ് 25ന് ആറും ഘട്ട പോളിംഗ് നടന്നു

