ഗാങ്ടോക്ക്: ശക്തമായ മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. നിരവധി പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച (ജൂൺ 16) വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രേം സിങ് തമാങ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അപ്പർ ഗ്യാതാങ്, തരാഗ് മേഖലകളിൽ മണ്ണിടിച്ചിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കി. നിരവധി വീടുകൾ തകർന്നു. മംഗാനിലെ ആസ്ഥാനത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഗോവ, തെലങ്കാന, കേരളം, കർണാടക എന്നിവിടങ്ങളിലും ശക്തമായ മഴയാണ് തുടരുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സിക്കിമിൽ നൂറോളം പേർ മരിച്ചിരുന്നു. ഇരുപതിനായിരത്തോളം പേരെ ദുരന്തം നേരിട്ട് ബാധിച്ചിരുന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്.



