ആലുവ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. കാലടി മറ്റൂരിലെ ഗൗതം കൃഷ്ണ, അലക്സ്, ശിവപ്രസാദ്, അഭിജിത്ത്, ആകാശ്, മാർട്ടിൻ, അങ്കമാലി പുളിയനത്തെ ഗോകുൽ എന്നിവരാണ് അറസ്റ്റിലായത്. കുട്ടുകാരിക്ക് സന്ദേശമയച്ചതിൻറെ പേരിലാണ് സംഘം അയ്യമ്പുഴ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികളെല്ലം 25 വയസിൽ താഴെപ്രായമുള്ളവരാണ്.
ഗൗതം കൃഷ്ണയുടെ കൂട്ടുകാരിക്ക് സന്ദേശമയച്ചതിന്റെ വൈരാഗ്യത്തിലാണ് ഇവർ അയ്യമ്പുഴക്കാരനായ യുവാവിനെ കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മറ്റൂരിൽ ഒരു റെസ്റ്റോറൻറിന് സമീപത്ത് വെച്ചാണ് ആദ്യം യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചത്. പക്ഷേ യുവാവ് ഓടി രക്ഷപ്പെട്ടു. എന്നാൽ പുലർച്ചെ മറ്റൂരിലെ വീട്ടിലെത്തി യുവാവിനെ ബലമായി പിടിച്ചു കൊണ്ടു വന്ന് ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ച് മർദിക്കുകയും വടിവാളു കൊണ്ട് വെട്ടുകയും ചെയ്തു.
ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഏഴുപേരെയും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടുകയായിരുന്നു. പെരുമ്പാവൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കാലടി പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



