ന്യൂഡൽഹി: ശക്തയായ ഇടതു സ്ഥാനാർഥി ഇല്ലായിരുന്നെങ്കിൽ വയനാട്ടിൽ ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടുമായിരുന്നെന്ന് കേരള നേതാക്കൾ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സിപിഐ ദേശീയ കൗൺസിലിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ. ആനി രാജയെ മത്സരിപ്പിക്കാൻ എടുത്ത നടപടി രാഷ്ട്രീയ വിവേക മില്ലായ്മയെന്ന് പഞ്ചാബിലെ അംഗങ്ങൾ വിമർശനം ഉന്നയിച്ചു.
ഇക്കാര്യത്തിലെ അനൗചിത്യം ചൂണ്ടി കാണിച്ചു തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ദേശീയ നേതൃത്വത്തിന് താൻ കത്ത് നൽകിയിരുന്നതായി ആനി രാജ യോഗത്തെ അറിയിച്ചു. ഈ കത്ത് വായിച്ച ആനി രാജ മത്സരിച്ചതു കൊണ്ട് പാർട്ടിക്ക് നേട്ടമുണ്ടായില്ലെന്നും,സിപിഎമ്മിൽ നിന്നും മതിയായ പിന്തുണ ലഭിച്ചില്ല എന്നും യോഗത്തിൽ അറിയിച്ചു.
അതിനിടെ സിപിഐ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു എന്ന റിപ്പോർട്ട് നിഷേധിക്കാതെ ആനിരാജ. വയനാട്ടിൽ പാർട്ടി തീരുമാനം അനുസരിച്ചാണ് മത്സരിച്ചത്. വിയോജിപ്പ് അറിയിക്കാന് പാർട്ടിയിൽ സ്വാതന്ത്ര്യം ഉണ്ട്. ഇനി മത്സരിക്കുമോ എന്നതിൽ ആലോചന നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ദേശീയ സെക്രട്ടറിയേറ്റിലേക്ക് ആനി രാജയെയും ഗിരീഷ് ശർമയെയും ഉൾപ്പെടുത്താനുള്ള ദേശീയ നിർവ്വാഹക സമിതി നിർദ്ദേശം ദേശീയ കൗൺസിൽ അംഗീകരിച്ചു

