ലക്‌നൗ: ഭാര്യാസഹോദരന്റെ മകളെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. മാൻസി പാണ്ഡെ എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിലാണ് യുവതിയുടെ പിതാവിന്റെ സഹോദരീഭർത്താവ് മണികാന്ത് ദ്വിവേദി അറസ്റ്റിലായത്. ഇരുവരും തമ്മിൽ ഏറെക്കാലമായി അവിഹിത ബന്ധം പുലർത്തിയിരുന്നു. ഇതിനിടെ യുവതി മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് മണികാന്ത് ദ്വിവേദി പൊലീസിനോട് വെളിപ്പെടുത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് യുവതി കൊല്ലപ്പെടുന്നത്. മണികാന്തും മാൻസി പാണ്ഡെയും തമമിൽ ഏറെ നാളായി വിവാഹേതര ബന്ധം പുലർത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി മാൻസി അമ്മായിയുടെ വീട്ടിലെത്തിയിരുന്നു. പിതാവ് രാംസാഗർ പാണ്ഡെയാണ് പെൺകുട്ടിയെ സഹോദരിയുടെ വീട്ടിൽ കൊണ്ടുചെന്നാക്കിയത്. പിന്നീട് പാണ്ഡെയെ ഫോണിൽ വിളിച്ച മണികാന്ത് മാൻസിയെ കാണാനില്ലെന്നും അവൾ ഒളിച്ചോടിയെന്നും പറഞ്ഞു. എന്നാൽ സംശയത്തെ തുടർന്ന് രാംസാംഗർ പാണ്ഡെ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
മണികാന്തിനെ പൊലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മാൻസിയുമായി രണ്ടുവർഷമായി ബന്ധം ഉണ്ടായിരുന്നതായി ഇയാൾ സമ്മതിച്ചു. അടുത്തിടെ മാൻസിയുടെ വിവാഹം നിശ്ചയിച്ചു. ഇക്കാര്യം മാൻസി മണികാന്തിനോട് പറഞ്ഞു. എന്നാൽ മണികാന്ത് വിവാഹത്തിൽ നിന്ന് പിൻമാറണമെന്ന് മാൻസിയോട് ആവശ്യപ്പെട്ടു. എന്നാൽ യുവതി വഴങ്ങിയില്ല. തുടർന്നാണ് രക്ഷാബന്ധൻ ദിവസം വീട്ടിലെത്തിയ മാനസിയെ മണികാന്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ ഉപേക്ഷിച്ചു. മാൻസിയുടെ മൊബൈൽ ഫോൺ ഒരു ബസിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്ത് പൊലീസ് അന്വേഷണം വഴി തെറ്റിക്കാനും നോക്കി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



