പീരുമേട്: തൂങ്ങിമരിച്ചെന്ന് പറഞ്ഞ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബന്ധുക്കളാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് ഇയാളെ മർദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തിയത്.
പള്ളിക്കുന്ന് വുഡ്ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബു (29 ) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കുപിന്നിലും തലയുടെ മുകൾ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകർന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം ലഭിച്ച സൂചനകൾ. ഇതേ തുടർന്ന് ജില്ലാ പൊലീസ് മോധാവി വിഷ്ണു പ്രദീപ് സംഭവ സ്ഥലത്തെത്തി ഫോറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
സംഭവത്തിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കൾ അടങ്ങുന്ന സംഘം ബിബിൻ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിലെ ശുചിമുറിയിൽ മുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കൾ പറഞ്ഞിരുന്നത്. യുവാവ് മരിച്ചുകിടന്ന വീട് പോലീസ് പരിശോധിച്ചു. ഫോറൻസിക് വിദഗ്ദ്ധരും ശ്വാനസേനയും പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
ബിബിൻ കോയമ്പത്തൂരിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ദീപാവലി ആഘോഷങ്ങൾക്ക് എത്തിയ ഇയാൾ സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ശേഷം തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
