തൃശൂർ: ആത്മാഭിമാനത്തിനു മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിൻറെ പേര് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം തൻറെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നതായി സംശയിക്കുന്നെന്നും സന്ദീപ് വാര്യർ പറയുന്നു. ആദ്യനിലപാടിൽ തന്നെ താൻ ഉറച്ചു നിൽക്കുന്നെന്നും ബിജെപി പ്രവർത്തകനായി തുടരുമെന്നും സന്ദീപ് വാര്യർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
‘‘സുരേന്ദ്രനെതിരെ ഞാൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല. വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാർഥിക്കു വേണ്ടി ഗൃഹസമ്പർക്കം നടത്തിയ ആളാണ് ഞാൻ. ഉന്നയിച്ച വിഷയങ്ങളിൽ ഞാൻ ഒരു പ്രസക്തമായ ഘടകം അല്ല എന്ന് പറയുമ്പോൾ അഭിമാനം പണയം വച്ച് അവിടേക്ക് തിരിച്ചുപോകാൻ സാധ്യമല്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. എൻറെ മുറിവുകൾക്കു മേൽ മുളകരച്ചു തേയ്ക്കുന്ന സമീപനം പാർട്ടി സ്വീകരിക്കുന്നു. ആദ്യദിവസത്തെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നു. ബിജെപി പ്രവർത്തകനായി നാട്ടിൽ തുടരും’’ – സന്ദീപ് വാരിയർ പറഞ്ഞു.
വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം നേതൃത്വത്തിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. സംഘടനയിൽ ഒരാൾ കയറിവരുന്നതിനു വലിയ തപസ്യയുണ്ട്. അതു റദ്ദ് ചെയ്യുന്ന പ്രസ്താവനകൾ വരുമ്പോൾ വലിയ സങ്കടമുണ്ട്. ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേർത്തു നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും സന്ദീപ് വാരിയർ പറഞ്ഞു.
സാമാന്യ നീതി കാണിക്കുന്നതിനു പകരം ഉത്തരവിടുന്നതു പോലെ നിങ്ങൾ പ്രചരണത്തിൽ വന്ന് പങ്കെടുത്താൽ മതി എന്നാണ് പറഞ്ഞത്. തിരഞ്ഞെടുപ്പിനു ശേഷം പരിഹരിക്കാമെന്ന് പറഞ്ഞ് ഇന്നേവരെ ഉന്നയിക്കപ്പെട്ട ഏതെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് ബിജെപി പ്രവർത്തകർ പറയട്ടെ. തൻറെ പ്രശ്നം തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയത് ബിജെപിയുടെ വൈസ് പ്രസിഡന്റായ രഘുനാഥാണ്. താൻ പരാതി ഉന്നയിച്ച ആളാണ്. കാര്യങ്ങൾ മനസിലാക്കി തിരിച്ചു വരണം എന്ന് പറയുമ്പോൾ തൻറെ ഭാഗത്ത് തെറ്റുണ്ട് എന്ന ദുസൂചനയുണ്ട്. ഈ പ്രശ്നം ആദ്യം അഞ്ചുദിവസം ലോകത്ത് ആരോടും പറയാതെ ഇരുന്നത് പാർട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽവച്ച് സഹപ്രവർത്തകനെ അവഹേളിച്ചു കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്യേണ്ടതെന്നും സന്ദീപ് വാരിയർ പറഞ്ഞു.
