റിയാദ്: സൗദിയിൽ പുലർച്ചെ ഹീറ്ററില്‍ നിന്ന് തീപടര്‍ന്ന് വീടിന് തീ പിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിൽ പത്തംഗ കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. സൗദിയിലെ ഹാഫിര്‍ അല്‍ ബത്തിനിലാണ് ദാരുണമായ സംഭവം നടന്നത്. മൂന്ന് പെണ്‍കുട്ടികളും ഒരു കുഞ്ഞുമാണ് മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റു.
യെമന്‍ സ്വദേശികളാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 4.30നാണ് ദാരുണാപകടം ഉണ്ടായത്. പത്തംഗ കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ നാലുപേരെ രക്ഷപ്പെടുത്താനായില്ല. എട്ട് മാസം പ്രായമുള്ള കുഞ്ഞും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. റമദാനില്‍ വിവാഹിതയാകാനൊരുങ്ങിയ 18കാരിയും തീപിടത്തത്തില്‍ മരണപ്പെട്ടു.
മകളുടെ വീട്ടില്‍ തീപടര്‍ന്നു പിടിച്ചതായി അയല്‍വാസികള്‍ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴാണ് അറിയുന്നതെന്ന് കുടുംബത്തിലെ മുത്തശ്ശന്‍ അവാദ് ദാര്‍വിഷ് പറഞ്ഞു. പതിനെട്ടുകാരിയായ പേരമകളുടെ വിവാഹം റമദാനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ ഹഫര്‍ അല്‍ബാത്തിനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്



