ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ സഞ്ചരിച്ചിരുന്ന കാറിനു നേരെ ആക്രമണം. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി സ്ഥാനാർഥിയായ പർവേശ് വർമയാണെന്ന് എഎപി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ തോൽക്കുമോ എന്ന ഭയം കൊണ്ട് ബിജെപി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ഗുണ്ടകളെ ഏർപ്പാടാക്കി എന്ന് ആംആദ്മി പറഞ്ഞു. ബിജെപിയുടെ ഭീരുത്വം നിറഞ്ഞ ആക്രമണം കണ്ട് അരവിന്ദ് കെജ്‌രിവാൾ ഭയപ്പെടില്ലെന്നും ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് മറുപടി തരുമെന്നും എഎപി പറഞ്ഞു.
എന്നാൽ, ആം ആദ്മിയുടെ ആരോപണം തള്ളി പർവേശ് വർമ്മ രംഗത്തെത്തി. അരവിന്ദ് കെജ്‌രിവാളിൻ്റെ വാഹനം ബിജെപി പ്രവർത്തകർ കൂടി നിന്ന സ്ഥലത്തേക്ക് ഇടിച്ചു കയറിയെന്നും രണ്ട് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റുവെന്നും ഇവരെ ലേഡി ഹാർഡിങ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പർവേശ് വർമ്മ പറഞ്ഞു. മുന്നിൽ തോൽവി കണ്ടപ്പോൾ ആളുകളുടെ ജീവന്റെ വില മറന്നത് കെജ്‌രിവാളാണെന്നും താൻ അപകടം പറ്റിയവരെ കാണാനായി ആശുപത്രിയിലേക്ക് പോകുകയാണെന്നും പർവേശ് ശർമ എക്‌സിൽ കുറിച്ചു.
