ഗോവിന്ദ് പൻസാരെയെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾക്ക് ജാമ്യം ലഭിച്ചു. ദീർഘകാല ജയിൽവാസം അനുഭവച്ചതിൻ്റെ പേരിൽ ബോംബൈ ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.പ്രതികളായ സച്ചിൻ അന്ദുരെ, ഗണേഷ് മിസ്കിൻ, അമിത് ദേഗ്‌വേക്കർ, അമിത് ബഡ്ഡി,ഭരത് കുരാനെ, വാസുദേവ് സൂര്യവംശി എന്നിവർക്കാണ് ജസ്റ്റിസ് എ എസ് കിലോറിന്റെ സിംഗിൾ ബെഞ്ച് ജാമ്യം നൽകിയത്.
കേസുമായി ബന്ധപ്പെട്ട് 2018 നും 2019 നും ഇടയിലാണ് പ്രതികൾ അറസ്റ്റിലായത്. ശേഷം ജയിലിൽ കഴിയുകയായിരുന്നു. ദീർഘകാലം ശിക്ഷ അനുഭവിച്ചെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി പ്രതികൾ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെ പ്രതികളുടെ ഹർജി പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
“ദീർഘകാലം തടവ് അനുഭവിച്ചതിന്റെ പേരിൽ ആറ് പ്രതികളുടെയും ജാമ്യാപേക്ഷ ഞാൻ അനുവദിക്കുകയാണ്,” എന്ന് ജസ്റ്റിസ് കിലോർ പറഞ്ഞു. മറ്റൊരു പ്രതിയായ വീരേന്ദ്രസിങ് തവാഡെ സമർപ്പിച്ച ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2015 ഫെബ്രുവരി 16 ന് മഹാരാഷ്ട്രയിലെ കോലാപ്പൂർ നഗരത്തിൽ വച്ചാണ് പൻസാരെയ്ക്ക് (82) വെടിയേറ്റത്. ശേഷം ചികിത്സയിലിരിക്കെ ഫെബ്രുവരി 20 ന് അദ്ദേഹം മരിച്ചു.
തീവ്ര ഹിന്ദുത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ആളായിരുന്നു പൻസാരെ. മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ്, പ്രൊഫസർ എംഎം കൽബുർഗി, നരേന്ദ്ര ധബോൽക്കർ എന്നിവരും സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസുകളിൽ സമാന ബന്ധമുണ്ടോ എന്ന് അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു. ഈ കൊലപാതകക്കേസിൽ അറസ്‌റ്റിലായവരിൽ ഭൂരിഭാഗവും തീവ്ര ഹിന്ദുത്വ സംഘടനകളിൽപെട്ടവരായിരുന്നു.
പൻസാരെ വധക്കേസിൽ തിരിച്ചറിഞ്ഞ 12 പ്രതികളിൽ 10 പേരെ അറസ്റ്റ് ചെയ്യുകയും നാല് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ 10 പ്രതികൾക്കെതിരായ വിചാരണ പുരോഗമിക്കുകയാണ്. കേസിൽ പ്രധാനപ്പെട്ട രണ്ട് പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല. കേസ് അന്വേഷണത്തിൻറെ നിരീക്ഷണം അവസാനിപ്പിച്ചെന്ന് ബോംബെ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസിൽ മേൽനോട്ടം ഇനി ആവശ്യമില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
