ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ക്വലാലംപുരിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 94 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. 1141 ഗ്രാം സ്വർണമാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
ബുധനാഴ്ച എയർ ഏഷ്യ വിമാനത്തിൽ ക്വലാലംപുരിൽ നിന്നെത്തിയ യാത്രികന്റെ പക്കൽനിന്ന് പരിശോധനക്കിടെയാണ് സ്വർണം കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 94.53 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് സ്വർണമാണ് ഇയാളിൽനിന്ന് പിടികൂടിയതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
കുഴമ്പുരൂപത്തിലുള്ള വസ്തുവിൽ ചേർത്ത് ഒളിപ്പിച്ചുകടത്തിയ സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു
