ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ 10, 12 ക്ലാസുകളില്‍ വര്‍ഷത്തില്‍ രണ്ടുതവണയായി ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സി.ബി.എസ്.ഇ. കുട്ടികളുടെ സമ്മര്‍ദ്ദം കുറച്ച് അവര്‍ക്ക് സൗഹാര്‍ദപരമായ അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി സി.ബി.എസ്.ഇ ചര്‍ച്ചകള്‍ നടത്തി.
നിലവില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്നത്. കോവിഡ് മഹാമാരിക്കിടെ ഒരുതവണ മാത്രം പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ രണ്ടുവട്ടമായി നടത്തിയിരുന്നു. എന്നാല്‍, തൊട്ടടുത്ത വര്‍ഷം മുതല്‍ പഴയപടിതന്നെ പരീക്ഷ തുടർന്നു. വര്‍ഷത്തില്‍ രണ്ടുവട്ടം ബോര്‍ഡ് പരീക്ഷ നടത്തുന്നതിനൊപ്പം വിദേശത്തുള്ള സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് ആഗോള പാഠ്യപദ്ധതി കൊണ്ടുവരാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അധ്യക്ഷതയിൽ നടന്ന ചര്‍ച്ചയിലാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കാന്‍ ധാരണയായത്.