കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിക്കെതിരെ വീണ്ടും കേസ്. കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭക്ഷണം വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിച്ചിരുന്നു. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്.
ഹോട്ടലിന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി ഹോട്ടൽ ജീവനക്കാരോട് ‘നീയൊക്കെ ക്യാമറ ഇല്ലാത്ത ഭാഗത്തേക്ക് വാടാ നിന്നെയൊക്കെ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് വധഭീഷണി മുഴക്കിയതായാണ് എഫഐആറിൽ പറയുന്നത്. പിന്നാലെ ഹോട്ടൽ ജീവനക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയുടെ 296(b),351(2),324(4) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ പുറത്തിറങ്ങിയതിനിടയിലാണ് വീണ്ടും പൾസർ സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്.
