ആലപ്പുഴ: 80 വയസ്സുകാരിയായ വയോധികയുടെ മാല മോഷണം പോയ സംഭവത്തിൽ കൊച്ചുമകൻ അറസ്റ്റിൽ. താമരക്കുളം കീരിവിളയിൽ വീട്ടിൽ 80 വയസ്സുകാരിയായ മുത്ത് എന്ന വയോധികയുടെ സ്വർണ മാലയും ലോക്കറ്റും ആണ് കൊച്ചുമകൻ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം പ്രതി കടന്നുകളയുകയായിരുന്നു. 20 വയസുകാരനായ അൽതാഫ് ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്.
മോഷണം നടത്തി ഒളിവിൽ പോയ പ്രതി എറണാകുളം ഭാഗത്ത് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. വാഹനം വാങ്ങാൻ ചാരുംമൂട്ടിൽ എത്തിയപ്പോഴാണ് പിടികൂടിയത്. തുടർന്ന് പ്രതി സ്വർണാഭരണം പണയം വെച്ച സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.
പ്രതിക്കെതിരെ നൂറനാട് പൊലീസ് സ്റ്റേഷനിൽ കടയുടമയുടെ വീട് കുത്തി തുറന്ന് മോഷണം നടത്തിയതിനും മുരിക്കശ്ശേരി സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത ഇടുക്കി സ്വദേശിനിയെ പീഡിപ്പിച്ചതിനും കേസുകൾ നിലവിലുണ്ട്. നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിതീഷ് എസ്, എസ് സി പി ഒ ശ്രീകുമാർ, രാധാകൃഷ്ണൻ ആചാരി, സിപിഒ മനുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
