ലഖ്നൗ: മുതിർന്ന ബിജെപി നേതാവിനെ മൂന്നംഗ സംഘം കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. ഗുൽഫാം സിങ് യാദവിനെ (60)യാണ് വീട്ടിലെത്തിയ മൂന്നംഗ സംഘം വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ അക്രമികൾ കടന്നുകളഞ്ഞു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഡഫ്റ്റാര ഗ്രാമത്തിലെ തന്റെ ഫാം ഹൗസിൽവെച്ചാണ് ഗുൽഫാം സിങ് കൊല്ലപ്പെട്ടത്. നേതാവിനെ കാണാനെന്ന വ്യാജേനയാണ് മൂന്നംഗ സംഘം ബൈക്കിലെത്തിയത്. നേതാവിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചതിനു പിന്നാലെ യാദവിൽനിന്നും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു. വെള്ളം നൽകിയതിനു പിന്നാലെ മുറിയിൽ കിടക്കാൻ പോയ യാദവിന്റെ വയറ്റിൽ പ്രതികൾ വിഷം കുത്തിവയ്ക്കുകയായിരുന്നു.
വിഷം കുത്തിവെച്ചതിന് പിന്നാലെ മൂന്നുപേരും ബൈക്കിൽ രക്ഷപെട്ടു. വേദനകൊണ്ടു നിലവിളിച്ച യാദവിനെ സഹായികൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ആശുപത്രിയിലെത്തും മുമ്പ് തന്നെ അദ്ദേഹം മരിച്ചു. സംഭവ സ്ഥലത്തുനിന്നും ഹെൽമറ്റും സിറിഞ്ചും ഫൊറൻസിക് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്പി കൃഷ്ണ കുമാർ ബിഷ്ണോയ് പറഞ്ഞു. 2004ൽ ഗുന്നൗർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്പി നേതാവ് മുലായം സിങ് യാദവിനെതിരെ ബിജെപി ടിക്കറ്റിൽ യാദവ് മത്സരിച്ചിരുന്നു. ബിജെപിയിൽ നിരവധി പദവികളും വഹിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേസ് അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചതായും ദീപക് തിവാരി പറഞ്ഞു
