മലപ്പുറം: കിഴിശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശി അഹദുൽ ഇസ്‌ലാമാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ അസം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽജാർ ഹുസൈനിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വഴിയാത്രക്കാരനായ അഹദുൽ ഇസ്‌ലാമിനെ ഗുഡ്സ് ഓട്ടോയിലെത്തിയ ഗുൽസാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
യുവാവിനെ ഇടിച്ചിട്ട ശേഷം ഗുഡ്സ് ഓട്ടോ നിർത്താതെ പോവുകയായിരുന്നു. അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ യുവാവിനെ മഞ്ചേരി മെഡിക്കൽ കൊളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കീഴ്‌ശ്ശേരി മഞ്ചേരി റൂട്ടിൽ ഇസ്സത്ത് സ്കൂളിന് സമീപമാണ് അപകടം നടന്നത്. ഒളിവിൽ പോയ പ്രതിയെ ഇന്ന് പുലർച്ചയോടെയാണ് പൊലീസ് കണ്ടെത്തിയത്. അഹദുൽ ഇസ്‌ലാമും ഗുൽജാർ ഹുസൈനും കഴിഞ്ഞ ദിവസം രാത്രി പണത്തെ ചൊല്ലി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതേതുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ഇതിനുപിന്നാലെയാണ് അഹദുൽ റോഡിലൂടെ നടന്നുപോയത്. ഓട്ടോയിലെത്തിയ പ്രതി യുവാവിനെ പിറകിലൂടെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്
