തൃശൂർ: സമൂഹ മാധ്യമത്തിൽ യുവതിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയെ പത്തനംതിട്ടയിൽ നിന്ന് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സുമേഷ് നിവാസിൽ സുമേഷാണ്(34) പിടിയിലായത്. ഇരിങ്ങാലക്കുട സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പത്തനംതിട്ടയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിനിയുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് ഇയാൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.
സമൂഹ മാധ്യമത്തിൽ യുവതിയെ സ്ഥിരമായി പിന്തുടർന്ന് ശല്യംചെയ്യുകയും ചെയ്തു. സൗഹൃദം സ്ഥാപിച്ചതാണ് യുവതിയുമായി ഇയാൾ കൂടുതൽ അടുത്തത്. പത്തനംതിട്ട മൈലപ്രയിലുള്ള സുമേഷിൻ്റെ കാമുകിയുടെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി. 2021-ൽ ആണ് ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഒളിവിൽ പോയ സുമേഷിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. റൂറൽ ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്‌പി എസ്.വൈ സുരേഷ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വർഗീസ് അലക്‌സാണ്ടർ, സബ് ഇൻസ്പെക്ടർ അശോകൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു വാസു, വി.എസ് അജിത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘമാണ് സുമേഷിനെ അറസ്റ്റ് ചെയ്തത്.
