ലഖ്‌നൗ: കാമുകിയെ കാണാൻ പാതിരാത്രിയിലെത്തിയ പതിനെട്ടുകാരനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഇട്ടാവ ജില്ലയിലാണ് സംഭവം. ഔരയ്യ സ്വദേശി ലവ്കുശ് ആണ് കൊല്ലപ്പെട്ടത്. ലവ്കുശ് ഖേദഹേലുവിലാണ് നിലവിൽ താമസിച്ചിരുന്നത്. ഇതേ ഗ്രാമത്തിലെ പെൺകുട്ടിയായിരുന്നു ഇയാളുെ കാമുകി. പാതിരാത്രിയിൽ കാമുകിയെ തേടിയെത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവ് അനിൽ കുമാർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഖേദഹേലു ഗ്രാമത്തിൽ സഹോദരിക്കൊപ്പമായിരുന്നു ലവ്കുശ് താമസിച്ചിരുന്നത്. ഇതിനിടെ അനിൽകുമാറിന്റെ മകളുമായി അടുപ്പത്തിലായി. തിങ്കളാഴ്ച രാത്രി കാമുകിയെ കാണാനായി യുവാവ് അനിൽകുമാറിന്റെ വീട്ടിലെത്തി. തുടർന്ന് വീട്ടിനുള്ളിൽ കടക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിനെ അനിൽകുമാർ വെടിവെച്ച് കൊലപ്പെടുത്തിയത്.
വെടിയൊച്ചകേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ അനിൽകുമാറിന്റെ വീടിന് സമീപം ചോരയിൽ കുളിച്ചനിലയിലാണ് ലവ്കുശിനെ കണ്ടത്. ഇതോടെ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തതായും ഇയാളിൽനിന്ന് തോക്ക് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.
