മലപ്പുറം: സാക്ഷരതാ പ്രവർത്തക പത്മശ്രീ കെവി റാബിയ വിടവാങ്ങി. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമാണ്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. 59 വയസായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 2022-ലാണ് റാബിയയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. 2014-ൽ സംസ്ഥാന സർക്കാറിന്റെ ‘വനിതാരത്‌നം’ അവാർഡ് നേടി. “സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്”എന്ന കൃതിയാണ് റാബിയയുടെ ആത്മകഥ. സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ആയിരുന്നു രാജ്യം റാബിയയെ ആദരിച്ചത്.
മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് എന്ന ഗ്രാമത്തിൽ 1966 ലാണ് റാബിയ ജനിക്കുന്നത്. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളിൽ നിന്നും അതിജീവനത്തിൻ്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളർന്ന് പോകുന്നത്. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ വെച്ചാണ് പ്രീഡിഗ്രി പഠനം നടത്തിയിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിർത്തിയിരുന്നു. പിന്നീട് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ റാബിയ ഇടപെട്ടു.
പോളിയോബാധിതയായി അരക്ക് താഴെ തളർന്നു പോയതിനു പുറമെ കാൻസറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജീവിച്ചാണ് റാബിയ കഴിഞ്ഞത്. അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് റാബിയ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. കേരള സർക്കാരിന്റെ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി അവർ തന്റെ രീതിയിൽ തിരൂരങ്ങാടയിൽ മുതിർന്നവർക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. റാബിയയുടെ സാക്ഷരാ പ്രവർത്തനങ്ങൾക്ക് യുഎൻ മികച്ച സാക്ഷരതാ പ്രവർത്തകയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചു. 2000 ൽ കാൻസർ രോഗം പിടിപെട്ടു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കും കീമോതെറാപ്പിയ്ക്കും ശേഷം റാബിയ വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തി.
റാബിയയുടെ സാമൂഹ്യ സേവനപ്രവർത്തനങ്ങളുടെ മികവിൽ അവരെ തേടി നിരവധി പുരസ്‌കാരങ്ങൾഎത്തി. 1993 ൽ നാഷണൽ അവാർഡ്, സംസ്ഥാന സർക്കാറിന്റെ വനിതരരത്നം അവാർഡ്, യുഎൻ ഇന്റർനാഷണൽ അവാർഡ്, മുരിമഠത്തിൽ ബാവ അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാർഡ് തുടങ്ങിയവയാണ് റാബിയയെ തേടി എത്തിയ അവാർഡുകൾ.
