തിരുവനന്തപുരം : കിടപ്പുരോഗിയായ 77-കാരിയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍. വെങ്ങാനൂർ സൈനു ഭവനിൽ ശാരദയുടെ (77) മാലയാണ് പ്രതികൾ കവർന്നത്. നെയ്യാര്‍ഡാം സച്ചു ഭവനില്‍ സുനി (41), അതിയന്നൂര്‍ പനയറത്തല സ്വദേശി മാളു (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിഴിഞ്ഞം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ നാലിനാണ് പ്രതികൾ മാല കവർന്നതെന്ന് പൊലീസ് പറയുന്നു. ശാരദയുടെ മകൾ സൈനു നൽകിയ പരാതിയിലാണ് നടപടി.
കിടപ്പുരോഗിയായ ശാരദയെ നോക്കാൻ വേണ്ടി ഏര്‍പ്പെടുത്തിയ യുവതികളാണ് മോഷണം നടത്തിയതെന്ന് പ്രതികളെന്ന് പൊലീസ് പറഞ്ഞു. മാളുവാണ് വയോധികയുടെ കഴുത്തിൽ നിന്ന് മാല ഊരിയെടുത്തത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബാലരാമപുരത്തുളള സ്വര്‍ണപണയസ്ഥാപനത്തില്‍ മാല പണയം വെച്ച് ഒരു ലക്ഷം രൂപവാങ്ങി. ശേഷം ഇരുവരും പണവുമായി ബീമാപളളിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതികൾ മാല പണയം വെച്ച് കിട്ടിയ പണത്തിന് വസ്ത്രങ്ങളും മൊബൈല്‍ ഫോണും വാങ്ങിയെന്ന് പൊലീസ് പറഞ്ഞു.
മാല നഷ്ടപ്പെട്ടതിനും ജോലിക്കാരികളെ കാണാതായതിനെയും തുടര്‍ന്ന് ശാരദയുടെ മകൾ സൈനു ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
മടങ്ങിവരാമെന്ന് പ്രതികൾ പറഞ്ഞെങ്കിലും ഇരുവരും തിരികെവന്നില്ല. തുടർന്ന് സൈനു വിഴിഞ്ഞം സ്റ്റേഷനിൽ എത്തി പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
കിടപ്പുരോഗിയായ 77-കാരിയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

