പാഴ്സൽ ലോറിയിൽ നിന്നും മൂന്ന് കോടി 24 ലക്ഷം രൂപ കവർന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. തിരുപ്പൂർ സ്വദേശികളായ തിരുകുമാർ (37), ചന്ദ്രബോസ് (32) എന്നിവരാണ് അറസ്റ്റിലായത്. തിരുപ്പൂരിലെത്തിയാണ് കായംകുളം പൊലീസ് ഇവരെ പിടികൂടിയത്. സംഭവത്തിൽ ഏഴുപേർ ഒളിവിലാണ്.
കായംകുളം ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ, സി.ഐ. ജെ.നിസാമുദ്ദീൻ, എസ്.ഐ ബ്രജിത്ത് ലാൽ, നിഷാദ്, അഖിൽ, ഇയാസ്, മണിക്കൂട്ടൻ, ഷാനവാസ്, ദീപക്, ഷാജഹാൻ, സിദ്ദിഖ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വാഹനത്തിന്റെ രജിസ്ട്രേഷൻ റെഡിയാക്കി കൊടുത്തത് പിടിയിലായ തിരുകുമാറാണ്. ചന്ദ്രബോസ് കവർച്ച സംഘത്തിൽ ഉൾപ്പെട്ടയാളാണ്. ഇരുവരെയും ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ മാസം 13ന് രാവിലെ 4.30നാണ് ദേശീയപാതയിൽ കവർച്ച നടന്നത്. കൊല്ലത്തെ അപ്പാസ് പാട്ടീൽ എന്നയാൾക്ക് കോയമ്പത്തൂരിലുള്ള ബന്ധു നമ്പർ വൺ എന്ന പാഴ്സൽ സർവീസിന്റെ ലോറിയിൽ കൊടുത്തുവിട്ട പണമാണ് സംഘം തട്ടിയെടുത്തത്. സതീഷ്, ദുരൈ അരസ് എന്നിവരാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇവരെയും പിടികൂടാനായിട്ടില്ല. പാഴ്സൽ ലോറി തടഞ്ഞാണ് സംഘം കവർച്ച നടത്തിയത്. ലോറിയിൽ പണമുണ്ടെന്ന വിവരം എങ്ങനെയറിഞ്ഞു എന്ന കാര്യത്തിൽ വ്യക്തത വരണമെങ്കിൽ സതീഷിനെയും ദുരൈ അരസിനെയും പിടികൂടണം.
സ്‌കോർപ്പിയോയിലും ഇന്നവോയിലുമായി എത്തിയ എട്ടംഗ സംഘമാണ് ലോറി തടഞ്ഞുനിർത്തി പണം കവർന്നത്. തുടർന്ന് തിരുപ്പൂരിലേക്ക് കടന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ വന്ന വാഹനത്തിന്റെ നമ്പർ കിട്ടിയെങ്കിലും ഇവർ തമിഴ്നാട്ടിലെത്തിയ ഉടൻ നമ്പർ മാറ്റി.
മോഷ്ടാക്കളെല്ലാം തിരുപ്പൂർ, കുംഭകോണം, തിരുവള്ളുർ പ്രദേശങ്ങളിലുള്ളവരാണ്. കോയമ്പത്തൂരിൽ വച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇതിൽ ഉൾപ്പെട്ട ദുരൈ അരസ് ഒരു ദേശീയപാർട്ടിയുടെ പോഷക സംഘടന നേതാവാണ്. കുംഭകോണത്ത് തുണി വ്യവസായവുമുണ്ട്. ഇവരെല്ലാം സമാനമായ കേസുകളിലെ പ്രതികളാണ്. കവർച്ച ചെയ്തതിൽ അഞ്ച് ലക്ഷം രൂപ തിരുകുമാറിനും ചന്ദ്രബോസിനും നൽകി. ഇതിൽ ഒന്നര ലക്ഷത്തോളം ഇവർ പളനിക്ഷേത്രത്തിൽ ചെലവഴിച്ചതായും പൊലീസ് പറഞ്ഞു.
