പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പലുൾപ്പെടെ മൂന്ന് അധ്യാപകരെ മാനേജ്മെന്റ് പുറത്താക്കി. കുട്ടി ആത്മഹത്യയിലേക്ക് നീങ്ങിയത് അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് സ്കൂൾ മാനേജ്മന്റ് നടപടി എടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് സ്കൂളിലേക്ക് രക്ഷിതാക്കളും വിദ്യാർഥി, രാഷ്ട്രീയ സംഘടനാ പ്രവർത്തകരും പ്രതിഷേധം നടത്തിയിരുന്നു. തുടർന്നാണ് ആരോപണ വിധേയരായ അദ്ധ്യാപകരെ പുറത്താക്കിയത്.
ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനി ആശിർനന്ദയെയാണ് (14) തിങ്കളാഴ്ച സ്കൂൾ വിട്ടുവന്നശേഷം വീടിന്റെ രണ്ടാംനിലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അദ്ധ്യാപകർ ചേർന്ന് മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയതായും ഇതേത്തുടർന്നുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് കുടുംബത്തിന്റെ പരാതി.
അതേസമയം, വിദ്യാർഥികൾക്ക് മാനസിക സംഘർഷമുണ്ടാകുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും സ്കൂളിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം. എന്നാൽ, പ്രതിഷേധം ശക്തമായതിനെ തുടർന്ന് അദ്ധ്യാപകരെ നീക്കുകയായിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ താത്ക്കാലികമായി അടച്ചു. ഒരു അറിയിപ്പുണ്ടാകുന്നതുവരെ സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് സ്കൂള്‍ മാനേജര്‍ അറിയിച്ചു
