കൊച്ചി: എഴുത്തുകാരനും ചിന്തകനും ആദിവാസി ദളിത് പ്രവർത്തകനുമായിരുന്ന കെ എം സലിംകുമാർ അന്തരിച്ചു. എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
1949ൽ ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്തായിരുന്നു ജനനം. നാളിയാനി ട്രൈബൽ എൽ.പി. സ്‌കൂൾ, പൂച്ചപ്ര അറക്കുളം യു.പി. സ്‌കൂൾ, മൂലമറ്റം ഗവ. സ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സിപിഐഎം (എംഎൽ)ന്റെ സംഘാടകരിൽ ഒരാളായിരുന്നു. 1975-ൽ അടിയന്തരാവസ്ഥകാലത്ത് 17 മാസം ജയിൽജീവിതം അനുഭവിച്ചു. ഡിആർസിസിപിഐ (എംഎൽ) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
1989-ൽ അധഃസ്ഥിത നവോത്ഥാനമുന്നണിയുടെ ജാതിവിരുദ്ധ സമരത്തിന്റെ ഭാഗമായി മനുസ്‌മൃതി ചുട്ടെരിച്ചുകൊണ്ട് സലിംകുമാർ ദലിത് പ്രവർത്തനത്തിൽ കേന്ദ്രീകരിച്ചു. 1999-ൽ ദലിത് ഐക്യസമിതി രൂപീകരിക്കാൻ നേതൃത്വം നൽകിയതും സലിംകുമാറായിരുന്നു. രക്തപതാക, അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിൻ, ദലിത് ഐക്യശബ്ദം ബുള്ളറ്റിൻ എന്നിവയുടെ എഡിറ്ററായി പ്രവർത്തിച്ചു. കേരള ദലിത് മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. സംവരണവും സമവായത്തിൻ്റെ രാഷ്ട്രീയവും, ദലിത് പ്രത്യയശാസ്ത്രവും സമുദായവത്കരണവും, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും, നെഗ്രിറ്റ്യൂഡ് എന്നിവയാണ് പ്രധാന കൃതികൾ.
