മലപ്പുറം: മലപ്പുറം കാളികാവിൽ കൂട്ടിലായ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. നാട്ടുകാരെ രണ്ടു മാസമായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ കടുവയാണ് കൂട്ടിലായത്. ഇന്നലെ രാത്രി വളരെ വൈകിയാണ് കടുവയെ തൃശൂരിൽ എത്തിച്ചത്. കടുവയെ ഇനി 21 ദിവസം പാർക്കിലെ ക്വാറന്റൈൻ സെന്ററിൽ പാർപ്പിക്കും.
ഇന്നലെ പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികൾ കൂട്ടിലായ നിലയിൽ കടുവയെ കാണുകയും ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കാട്ടിൽ നിന്ന് പിടികൂടുന്ന ശൗര്യമുള്ള മൃഗങ്ങളെ പുത്തൂരിലാണ് എത്തിക്കുക. അവയെ കൃത്യമായി ട്രെയിൻ ചെയ്ത ശേഷമായിരിക്കും പുറത്തേക്കിറക്കുക.
മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. അന്ന് തുടങ്ങിയതാണ് ദൗത്യം. ഒടുവിൽ കടുവ കൂട്ടിൽ ആയത് 53 ആം ദിവസമാണ്. ഗഫൂറും മറ്റൊരാളുമായാണ് റബ്ബര്‍ ടാപ്പിംഗിനെത്തിയത്. കൂടെയുണ്ടായിരുന്ന ആള് ഓടി രക്ഷപ്പെട്ടിരുന്നു. കരുവാരകുണ്ട് മേഖലയിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലാണ്.
ഏകദേശം 50 ത്തോളം നിരീക്ഷണ ക്യാമറകളടക്കം മേഖലയിലെ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിരുന്നു. ഇവയിലെല്ലാം കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. അതേസമയം കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുവയെ കാട്ടിലേക്ക് വിട്ടാല്‍ ഇനിയും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.


