ആലപ്പുഴ: ആലപ്പുഴയിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി. സംഭവത്തിൽ നൂറനാട് വില്ലേജിലെ പാറ്റൂർ പോസ്റ്റൽ അതിർത്തിയിൽ അനീഷിനെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി ലക്ഷങ്ങളാണ് തട്ടിയത്. ഒടുവിൽ ചതിവ് മനസിലാക്കിയ ഇരകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ദേവസ്വം ബോർഡിൽ തനിക്ക് പരിചയക്കാർ ഉണ്ടെന്നും അതുവഴി എളുപ്പത്തിൽ ദേവസ്വം ബോർഡിലോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി തരപ്പെടുത്തി തരാമെന്ന് തൃക്കൊടിത്താനം സ്വദേശികളായ ഭാര്യാ ഭർത്താക്കന്മാരെ ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസ്സർ തസ്തികയിലേയ്ക്ക് സ്ഥിരം ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരിൽ നിന്ന് പലപ്പോഴായി 6,50,000 രൂപ അനീഷ് കൈക്കലാക്കി.
പിന്നീട് ജോലിയുടെ ആവശ്യത്തിനായി ദമ്പതികൾ വിളിക്കുമ്പോൾ പ്രതി ഒഴിഞ്ഞ് മാറി. പണമോ ജോലിയോ ലഭിക്കാതെ വന്നതിനെ തുടർന്ന് ദമ്പതികൾ തൃക്കൊടിത്താനം പൊലീസിൽ പരാതിയുമായെത്തുകയും ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയുമായിരുന്നു. പ്രതി ഇതിനുമുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.


