”സ്വന്തം പള്ളിയിലേക്ക് പോകുന്നത് അപമാനകരമായ അനുഭവമാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍.” -മഥുരക്കാരനായ മഖ്സുദ് അലി പറഞ്ഞു. ഹിന്ദു ദേവനായ കൃഷ്ണന്റെ ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച്, 1968ലെ കരാറിനെ എതിര്‍ത്ത് ഹിന്ദുത്വര്‍ 2020ല്‍ ഹരജി നല്കിയപ്പോള് മുതല്‍ ഈ പ്രശ്നമുണ്ടെന്ന് മഖ്സുദ് അലി പറയുന്നു. സമീപ മാസങ്ങളില്‍, അലഹബാദ് ഹൈക്കോടതി തര്‍ക്കത്തിന്റെ നടപടിക്രമപരമായ വശങ്ങളാണ് കൈകാര്യം ചെയ്തത്. ഒന്നില്‍ അധികമുള്ള ഹരജികള്‍ ഒരുമിച്ച് കേള്‍ക്കാമെന്ന് കോടതി പറയുകയും ചെയ്തു. ഈദ്ഗാഹ് പള്ളിയെ ‘തര്‍ക്ക നിര്‍മാണം’ എന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കാനുള്ള അപേക്ഷയും രാധാ റാണിയെ കക്ഷിയായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയും കോടതി നിരസിച്ചു. അതേസമയം പള്ളിയുടെ ഏതെങ്കിലും തരത്തിലുള്ള സര്‍വേ സ്റ്റേ സുപ്രിം കോടതി ചെയ്തു. ആരാധനാലയ സംരക്ഷണം നിയമം, ആരാധനാ അവകാശങ്ങള്‍ തുടങ്ങിയ പ്രധാന ചോദ്യങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. കേസ് ഒക്ടോബര്‍ 9ന് വീണ്ടും പരിഗണിക്കും.
മഥുര പോലിസ് പള്ളിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്, പുറത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡുകളോ മഥുര വിലാസമുള്ള ഐഡിയോ ഹാജരാക്കണം. പള്ളിക്കമ്മിറ്റി അംഗമായ മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ ഇതിനെ നിരാശയോടെയാണ് കാണുന്നത്. ‘2022 മുതല്‍, പള്ളിക്ക് പുറത്ത് പോലിസുണ്ട്. പള്ളിയില്‍ പ്രവേശനം അനുവദിക്കുന്നതിന് ഐഡികള്‍ ഹാജരാക്കണം.” -ബുര്‍ഹാനുദ്ദീന്‍ പറഞ്ഞു. മഥുരയില്‍ എത്തിയ നിരവധി പേരെ പള്ളിയില്‍ പ്രവേശിപ്പിക്കാത്തതിനാല്‍ പ്രദേശവാസിയായ ഷാക്കിര്‍ ഹുസൈന് എസ്എസ്പിക്ക് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്കി.


