കണ്ണൂർ: കണ്ണൂരിൽ മിന്നലേറ്റ് അസം സ്വദേശികളായ രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്.
മലപ്പുറം കൊണ്ടോട്ടിയിലും എക്കാപറമ്പിൽ കെട്ടിട നിർമ്മാണത്തിനിടെ രണ്ട് പേർക്ക് മിന്നലേറ്റു. കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ദീൻ, അബ്ദുൾ റഫീഖ് എന്നിവർക്കാണ് മിന്നലേറ്റ് പരിക്കേറ്റത്. ഇതിൽ സിറാജുദ്ദീൻ്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അബ്ദുൾ റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പതിനേഴാം തിയതി വരെ മഴ തുടരുമെന്നും ഐഎംഡി അറിയിച്ചു. ഇടിമിന്നലോടുകൂടിയുള്ള മഴക്കാണ് സാധ്യത.
കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.

