തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 42 വയസുകാരി മരിച്ചു. കാട്ടായിക്കോണം തെക്കതിൽ ബി.എസ് ഭവനിൽ എൽ. പ്രീത ആണ് മരിച്ചത്. കഴക്കൂട്ടത്തിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് പ്രീതയുടെ മരണം സംഭവിച്ചത്. കഴക്കൂട്ടം-പോത്തൻകോട് റോഡിൽ കാട്ടായിക്കോണം നരിക്കൽ ജംഗ്ഷനിൽ വെച്ചായിരുന്നു വാഹനാപകടമുണ്ടായത്. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ താൽക്കാലിക ജീവനക്കാരിയാണ് പ്രീത. പ്രീത കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെ ബസിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രീതയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു,. ഇവിടെ ചികിസയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീട്ടമ്മയെ ഇടിച്ച് തെറിച്ച ശേഷം നിർത്താതെ പോയ ബൈക്ക് കണ്ടെത്താനായില്ല അന്വേഷണം തുടരുകയാണെന്ന് പോത്തൻകോട് പോലീസ് വ്യക്തമാക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു


