ജയ്പൂർ: രാജസ്ഥാനിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി നേതാവിനെ വെടിവെച്ച് കൊല്ലാൻ ശ്രമം. ചിറ്റൂർഗഢ് ജില്ലയിലെ മുൻ ബിജെപി സെക്രട്ടറിയായ രമേഷ് ഇനാനിക്ക് നേരെ ബൈക്കിൽ പിന്തുടർന്നെത്തിയ അജ്ഞാതൻ വെടിയുതിർത്തു. മുതുകിനും കാലിനും വെടിയേറ്റ ഇനാനിക്ക് ഗുരുതര പരിക്ക്.
ഹെൽമെറ്റ് ധരിച്ചതിനാൽ അക്രമിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ആക്രമണത്തിൽ ഇനാനിയുടെ കാലിനും മുതുകിനും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. ഒരു ബുള്ളറ്റ് മുതുകിലൂടെ തുളച്ചുകയറിയതായും റിപ്പോർട്ടുകളുണ്ട്.
കോട്ട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം. ജില്ലാ ആശുപത്രിയിലേക്ക് ബൈക്കിൽ സഞ്ചരിക്കവേയാണ് അക്രമി വെടിയുതിർത്തത്.
അക്രമി ഇനാനിയെ പിന്തുടരുകയായിരുന്നുവെന്നും രണ്ട് റൗണ്ട് വെടിയുതിർത്തതായും എസ്പി മനീഷ് തൃപാഠി പറഞ്ഞു. പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്


