പാലക്കാട്: വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും ഏറ്റുമുട്ടി. ചർച്ചയ്ക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതോടെ സിപിഎം – ബിജെപി പ്രവർത്തകരും സംഘടിച്ചെത്തി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്.
മനോരമ ന്യൂസ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന ‘വോട്ടുകവല’ എന്ന പരിപാടിക്കിടെയാണ് നേതാക്കൾ പരസ്യമായി ഏറ്റുമുട്ടിയത്. പാലക്കാട് കോട്ട മൈതാനിയിലായിരുന്നു പരിപാടി. ചർച്ചയ്ക്കിടെ പ്രശാന്ത് ശിവനും സിപിഎം ആർഷോയും തമ്മിൽ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. ഇതിനു പിന്നാലെ സിപിഎം.-ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായി.
സിപിഎം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്. പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ എഴുന്നേറ്റതോടെ ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി. ഇതിനിടെ നേതാക്കൻമാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം പ്രവർത്തകരെ പിടിച്ചുമാറ്റിയത്.


